Rajendra Sing Visit At the Historic Place Poonjar

ഭാരതത്തിന്റെ ജലമനുഷ്യനെ ശ്രവിക്കുവാന്‍ ഈരാറ്റുപേട്ടയില്‍ എത്തിയത് നൂറുകണക്കിന് കുട്ടികളും പ്രകൃതി സ്നേഹികളും ..




           മരിച്ചുപോയ നദികൾക്ക്  പുനർജന്മം നൽകിയ  മനുഷ്യൻ. മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ  ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മനുഷ്യൻ. ഭൂമിയെ രക്ഷിക്കാൻ കെൽപ്പുള്ള അൻപതുപേരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട തണ്ണീർക്കാരൻ - മാഗ്‌സസെ പുരസ്‌കാരവും സ്‌റ്റോക്കോം ജലപുരസ്‌കാരവും നേടിയ രാജേന്ദ്ര സിങ് .

     ഈ ഒരൊറ്റയൊരാളാണ്... രാജസ്‌ഥാനിലെ നീർവാർന്നു മരിച്ചുപോയ ഏഴു നദികളെ വീണ്ടും ഒഴുക്കിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചുരത്താത്ത കുഴൽക്കിണറുകൾക്കു ചുറ്റും പടർന്നുപന്തലിച്ച ഗ്രാമങ്ങൾക്കു നനവും പച്ചപ്പും തിരിച്ചുകൊടുത്തത്. വരൾച്ചയ്‌ക്കെതിരെ ഒരു നിശ്ശബ്‌ദ വിപ്ലവത്തിന്റെ കനലുകൾ ഊതിക്കത്തിച്ചത്. കുടിവെള്ളമൂറ്റുന്ന അനധികൃത ഖനനത്തിനും ആരവല്ലി മലതുരക്കലിനും എതിരെ ജനമുന്നേറ്റത്തിന് ആവേശംപകർന്നത്.

       ഈ ഒരൊറ്റയൊരാളാണ്... മരുഭൂമി അനുദിനം വളരുന്ന രാജസ്‌ഥാനിൽ പരമ്പരാഗതമായുണ്ടായിരുന്ന ജലസംരക്ഷണരീതികൾ കുറ്റമറ്റതാണെന്ന തിരിച്ചറിവുണ്ടാക്കിയത്. ഗ്രാമങ്ങളുടെ തനതു പൈതൃക അറിവുകൾ പാഴ്വാക്കല്ലെന്നു തെളിയിച്ചത്. ഒരുപക്ഷേ, മരുഭൂമിയെന്ന പേരിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ ഗ്രാമങ്ങളെ ജനാധിവാസ ഭൂപടത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അടയാളപ്പെടുത്തിയത്. മഴ പലപ്പോഴും ചതിക്കുന്ന, പെയ്‌ത മഴ പലപ്പോഴും ഒഴുക്കിക്കൊണ്ടുപോയേക്കാവുന്ന രാജസ്‌ഥാൻ ഗ്രാമങ്ങളെ ഇന്നും ഗ്രാമങ്ങളായി നിലനിർത്തുന്നത്. ഭൂപടത്തിൽ അധികമാരുമറിയാതിരുന്ന ഒറ്റ ഗ്രാമത്തിൽ നിന്നു തുടങ്ങി ഇന്ന് ആയിരത്തോളം ഗ്രാമങ്ങളിൽ നനവിന്റെ വേരുപടർത്തിയത്...
        ഇതൊന്നും ഒറ്റയ്‌ക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല. ഒറ്റരാത്രി കൊണ്ടു കാണിക്കാൻ പറ്റുന്ന ജാലവിദ്യയുമല്ല. എന്നാൽ ഈയൊരൊറ്റയാൾ രാജസ്‌ഥാനിൽ കഴിഞ്ഞ മുപ്പതുകൊല്ലമായി നടത്തുന്നത് ഏതു ജാലവിദ്യ! അതു കേട്ടറിയാനും അദ്ദേഹത്തെ നേരില്‍ കാണുവാനും നൂറുകണക്കിന് ആളുകളാണ് ഈരാറ്റുപേട്ടയില്‍ എത്തിയത്. മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ രജതജൂബിലി സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ് രാജേന്ദ്ര സിങ്  ഈരാറ്റുപേട്ടയില്‍ എത്തിയത്. ഈരാറ്റുപേട്ടയില്‍നിന്ന്  അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ സമ്മേളന നഗറിലേയ്ക്ക്  തുറന്ന ജീപ്പില്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.


      ബാനറുകളും പ്ലാക്കാര്‍ഡുകളുമായി, സമീപ സ്കൂളുകളില്‍നിന്നെത്തിയ നൂറുകണക്കിന് കുട്ടികളും റാലിയില്‍ അണിനിരന്നു. അരുവിത്തുറ കോളേജില്‍ റാലി എത്തിച്ചേര്‍ന്നപ്പോള്‍,  ഹൈസ്കൂള്‍, പ്ലസ് ടു, കോളേജ് കുട്ടികള്‍ക്കായി 'പുഴ ഒരു വരം' ചിത്രരചനാ മത്സരവും  മീനച്ചിലാറിന്റെ തീരത്ത് പ്രഫഷണല്‍ ചിത്രകാരന്മാരുടെ ചിത്രംവരയും നടന്നു. രജതജൂബിലി സമ്മേളനത്തില്‍  മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  പ്രൊഫ. സീതാരാമന്‍, ഡോ. എസ്.പി.രവി, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, കെ. രാജന്‍,  കുന്നപ്പള്ളി, എം.പി.അബ്ദുള്ള, വര്‍ഗ്ഗീസ് തിരുവല്ല, കെ.കെ.ദേവദാസ്, പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, ടി.വി. രാജന്‍, ജോര്‍ജ്ജ് മുല്ലക്കര, ഷെറഫ് പി. ഹംസ, എബി പൂണ്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു.

No comments

Powered by Blogger.